മുഷിഞ്ഞ എൻ വസ്ത്രങ്ങളും
സ്മരണകളും അഴിച്ചെടുത്തട്ടിനി
ചേലിലിലൊരുക്കിയ പട്ടട മെത്തയിൽ
തനിയെ കിടത്തുമ്പോൾ ഓർക്കുക
നനഞ്ഞു പോയ എന്നോർമ്മകളെ
ഇസ്തിരിയിട്ടു വച്ചീടുക പിന്നെ,
വടക്കേ മുറിയിലെ അലമാരയിൽ
ആരെയും പിണക്കാതെ സൂക്ഷിച്ചു വയ്ക്കുക.
എരിഞ്ഞടങ്ങിയ എൻറെ പ്രാണൻറെ ശിഷ്ടങ്ങൾ
ഏറെ കരുതലോടെ വാരിയെടുക്കുക
ഏതഗ്നിയിലുമെരിയാതെ ഒരു ഹൃദയം
ഇനിയും സ്പന്ദിക്കുന്നുണ്ടായിരിക്കും.
സ്വീകരണമുറിയുടെ മാറാല ഭിത്തിയിൽ എന്റെ
ചിത്രം ചേർക്കണമെന്നുണ്ടെങ്കിൽ
ഒരു പനിനീർപ്പൂവിന്റെ ചിത്രം മതി .
എന്റെ ഓർമ്മകൾക്ക് ഭംഗിയുണ്ടാകട്ടെ
ഒടുവിൽ ഒസ്യത്ത് പങ്കിടുമ്പോൾ
സ്വന്തമായി ശേഷിച്ച എന്റെ നന്മതിന്മകളുടെ
സ്മരണയെ അലങ്കരിക്കാൻ ഒരു പിടി വാക്കുകൾ
മാത്രം എന്റെ പങ്കായി മാറ്റി വയ്ക്കുക.
ഇനിയീ മണ്ണിൽ നല്ലൊണത്തിനു
പൂക്കളമൊരുക്കാൻ തുംബയായും
കാക്കപ്പൂവായും വിടാരാൻ
വീണ്ടും ജനിച്ചു തളിർക്കാം .
കൈയൊന്നു കൊട്ടി വിളിക്കാത്ത
ഓർമ്മകളുടെ മരക്കൊമ്പിലും
ഒരു കാക്ക കരച്ചിലായ്
പിറന്നു കൊണ്ട് ഇനിയും കൂടെ ക്കൂടാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ