2013 സെപ്റ്റംബർ 29, ഞായറാഴ്‌ച

നിലാവ് എല്ലാം കേട്ടതാണ്




ഭാവനയുടെ ഇഴനാരുകള്‍ 
കീറി നെയ്‌തെടുത്ത സ്വപ്നത്തിനു 
ഇന്നലെ ജീവന്‍ വച്ചു 
പാദസ്വരങ്ങള്‍ കിലുക്കി 
ആരെയും ഉണര്‍ത്താതെ 
അവള്‍ ചാരെ വന്നിരുന്നു ..
അപ്പോള്‍ തൊടിയില്‍ മഴ
ആര്‍ത്തലച്ചു പെയ്യുന്നുണ്ടായിരുന്നു
പുറത്ത് പാടത്തു നെല്‍കതിരുകള്‍
ആനന്ദനൃത്തം ചെയ്യുന്നുണ്ടായിരുന്നു
പുഴയില്‍ ,കുന്നിന്‍ ചെരുവിലെ മരച്ചില്ലകളില്‍,
തെങ്ങോല തുന്ജുകലില്‍
മഴ നിര്‍ത്താതെ പെയ്യുന്നുണ്ടായിരുന്നു ..
ചേര്‍ന്നിരുന്നു അവള്‍
കാതില്‍ ചൊല്ലിയ രഹസ്യങ്ങള്‍
പാതി തുറന്നിട്ട ജാലകങ്ങള്‍ വഴി
നിലാവും കേട്ടതാണ്...
മധുരമുള്ള, തുടിക്കുന്ന ഹൃദയം
ചോദിച്ചപ്പോള്‍
പറിച്ചെടുത്തു കൊടുത്തു..
പിന്നീടു.....
എപ്പോഴോ പാതിരാവില്‍
പ്രജ്ഞയറ്റു മയങ്ങിയതും
ഉണര്‍ന്നപ്പോള്‍ ചാരെ അവളെ കണ്ടതില്ല ...
പിന്നെ അറിഞ്ഞത്
പുറത്തെ തൊടിയില്‍
കാക്കകള്‍ കൊത്തി വലിക്കുകയായിരുന്ന
ആ രക്ത പിണ്ഡം
ഇടനെഞ്ചില്‍ തുടിച്ചിരുന്ന
എന്‍റെ ഹൃദയംതന്നെയെന്നായിരുന്നു .

*നിലാവിനൊരു കുറിമാനം
"ഇനിയും കാണുമ്പോള്‍ അവളോട്‌ ചോദിക്കണം
ആ ഹൃദയം മുഴുക്കെ നിറഞ്ഞിരുന്ന പ്രണയം നീ കണ്ടിരുന്നോ ?"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ