ഓണമിങ്ങോടിയെത്തി നമുക്കൊരു
ഓണക്കളി കളിക്കാം
കഷ്ടം കുറച്ചുണ്ടേലും
നമുക്കിന്നീ ഓണം പൊടി പൊടിക്കാം
അപ്പുറത്തിപ്പുറത്തെ അടുപ്പിലൊ
തീയ് പുകയണില്ലാ
മണ്ണെണേം ഗ്യാസുമില്ല പാവങ്ങൾക്ക്
നെഞ്ചിലെ തീയേയുള്ളൂ
പുന്നെല്ലിൻ പുത്തരി ചോർ പിന്നെ നല്ല
പത്തു കൂട്ടം കറികൾ
പപ്പടം പായസവും പിന്നെ നാട്ടു
വാഴതൻ വാഴപ്പഴം
പാവങ്ങൾ പട്ടിണിക്കാർ സ്വപ്നത്തിലെ
നല്ലോണം പങ്കുവച്ചു
ഉത്രാട രാത്രിയിലെ കടത്തിണ്ണ
കണ്ണീരിൽ നീരാഴിയായ്
പൂവില്ല തുമ്പയില്ല തുമ്പി തുള്ളാൻ
തുമ്പിയെ കാണാനില്ല
എവിടെയോ പൊയ് മറഞ്ഞു
ഓർമ്മകളിൽ തപ്പി തടഞ്ഞു വീണു
ജീവിതം പൊറുതിമുട്ടി കുഞ്ഞുവയർ
നിറയാനോ കാശു പോരാ
ഒരു ചാക്കു തുട്ടും പോരാ ഇക്കാലത്ത്
ഒരു കിലോ പച്ചരിക്കും
പാണ്ടി ലോറി വന്നില്ലേൽ നാട്ടിലിന്നു
പൂക്കളം കാണത്തില്ല
വെണ്ട വഴുതനങ്ങ സദ്യക്കുള്ള
ഓലയും കാണത്തില്ല
സപ്പ്ളിക്കോ റേഷൻ കട ഇവയെല്ലാം
പേരിനോ പാവങ്ങൾക്ക്
മറിയാണേ മറിയാണല്ലോ അരിയെല്ലാം
അവറാന്റെ മില്ലിലേക്കും
പൊളിയല്ല സത്യമാണ് പെണ്ണിനിന്നു
വഴിയിലിറങ്ങാൻ വയ്യ
കഴുകന്റെ കണ്ണുമായി പീഡകന്മാർ
തെരുവിലലയുന്നുണ്ടേ .
ഫോറിനും വെട്ടിരുമ്പും എല്ലാവരും
മൂക്കു മുട്ടെ കുടിച്ച്
മുറ്റത്ത് പൂക്കളം പോൽ
വാളു വെച്ചാൽ ഓണം തക ധിമിയായ്
കള്ളമില്ല ചതിയും അഴിമതി
എള്ളോളമേതുമില്ല
എന്നൊക്കെ സ്വപ്നം കാണാൻ പോലുമുള്ള
സ്കോപ്പിന്നോ കാണുന്നില്ല
കലികാല നേരമിത് പൊന്നരചൻ
മാവേലി തംമ്പുരാനേം
വർഗ്ഗീയ കണ്ണിലൂടെ കാണിന്നിന്നു
മത വെറി കേരളവും
മാവേലി തമ്പുരാനേ താഴെ നോക്കി
ശ്രെധ്ധിച്ചു വന്നില്ലങ്കിൽ
വഴി നീളെ ഗട്ടറാണ് കുഴിയിൽ വീണാൽ
പാതാളം പൂകിടുമേ
വന്നീടു പൊന്നരചാ നാട്ടിൽ നിന്റെ
നീതി നടപ്പിലാക്കൂ
ശാന്തിയുമാനന്ദവും ആവോളമീ
മണ്ണിൽ പുലർന്നിടട്ടെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ