2011 സെപ്റ്റംബർ 8, വ്യാഴാഴ്‌ച

വരമുണ്ടോ മന്നാ



പതിവുപോലീ തിരുവോണ നാളിലുമെത്തീ 
മന്നന്‍ മാവേലീ 
കണ്ടു മുന്നിലൊരു കുടിലിന്‍ മുറ്റത്തൊരു ബാലന്‍ 
നിസ്സ്വനായ് നിസ്സംഗം വഴിയില്‍ 
കണ്ണു നട്ടിരിപ്പൂ അവന്‍ 
എന്തു നീ ചിന്തിചിരിപ്പൂ വെന്നാരാഞ്ഞൂ മന്നന്‍ 
പൂക്കളമില്ലാ പൂവിളിതന്നാരവമില്ലാ 
എന്തിതു കുഞ്ഞേ ഓണമല്ലേ ?
ഞാനിതാ വന്നെത്തിയില്ലേ..? 
പൂക്കളമിടാന്‍ പൂവിറുക്കാന്‍ 
എനിക്കൊരു ബാല്യം തന്നിടാന്‍,
വീണ്ടുമൊരു പൂക്കാലം തന്നിടാന്‍
വരമുണ്ടോ മന്നാ ?
കാണം വിറ്റുമെന്നും ഓണമാടീടുമച്ചന്റെ 
ബധിര ബോധത്തില്‍ വെളിച്ചംപകര്‍ന്നിടാന്‍ 
വരമുണ്ടോ മന്നാ ?
ഉത്രാട രാത്രി വെളുത്തിടും വരെയും 
അച്ചനെ കാത്തു തളര്‍ന്നു മയങ്ങുമെന്നമ്മതന്‍ 
ചുണ്ടിലൊരു നുള്ള് പുഞ്ചിരി പൂവിടാന്‍ 
വരമുണ്ടോ മന്നാ ?
കണ്ണീരിനുപ്പിട്ടു ചേര്‍ത്തൊരുനാഴി- 
അരിയിട്ട് ഞങ്ങളെ വയര്‍ നിറചൂട്ടുവാന്‍
വരമുണ്ടോ മന്നാ ?
പഴയോരോണം മണക്കുമീ പഴകി നരച്ചൊരീ 
ഉടുപ്പല്ലാതൊരു പുത്തനുടുപ്പെന്‍ 
കുഞ്ഞു പെങ്ങള്‍ക്ക് കിട്ടുവാന്‍ 
വരമുണ്ടോ മന്നാ ?
ഓണമെത്തും നാളുകളിലീ പാവങ്ങള്‍ ഞങ്ങള്‍തന്‍ 
കണ്ണീര്‍ പൂക്കളാലീ  മുറ്റത്ത്‌ വിരിയും
പൂക്കളമിട്ടു വരവേല്‍പ്പിത്നിന്നെ മന്നാ     
അങ്ങ് ദൂരെ പൂവിളിയാഹ്ലാദആരവമുയരുന്നു 
യാത്രയായിടു ഇനിയും ഓണ മുറ്റങ്ങള്‍ ഏറെയില്ലേ,  മന്നാ 
ഒരു നിമിഷ മിടറും കാല്‍ വിറച്ചൂ  മന്നന്റെ 
ബാലന്‍ വിരിച്ചൊരാ പായില്‍ 
തളര്‍ന്നിരിക്കെ അമ്മ നല്‍കി 
ഒരു കപ്പു ചായ മന്നനായ്‌ 
ചൊന്നു മാവേലിമന്നന്‍
മനസ്സ് നിറഞ്ഞെന്നു, 
ഓണമുണ്ടുവെന്നായെന്നു.
കേട്ട വരങ്ങളൊന്നും നല്‍കിടാനാകാതെ 
മന്നനിറങ്ങുന്നൂ കുടിലില്‍നിന്നും
അങ്ങ് ദൂരെ ആരവങ്ങളുയര്‍ന്നൂ പൊങ്ങുന്നൂ
പൂവേ പൊലിപൂവേ ..പൂവേ പൊലിപൂവേ ..      
   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ