2013 നവംബർ 17, ഞായറാഴ്‌ച

കാതിക്കുടത്തെ തീവ്രവാദികള്‍




ജലാറ്റിന്‍ ഉണ്ടാക്കി വിറ്റ് ജീവിക്കുന്ന 
ഒരു പാവം വ്യവസായിയുടെ വളര്‍ച്ചയില്‍ 
അസൂയ പൂണ്ട കൊടും തീവ്രവാദികളായ- 
ചാലക്കുടി പുഴയും ..
തെമ്മാടിയായ വടക്കന്‍ കാറ്റും ..
അസൂയ നെഞ്ചില്‍ നുരയുന്ന വയല്‍ മണ്ണും ...
"ഭൂമി മുഴുവന്‍ എന്‍റെ തണലിലാടാ"
എന്നഹങ്കരിച്ചു നെഞ്ചുവിരിച്ചു നില്‍ക്കുന്ന 

പൊതുശല്യക്കാരായ തേന്മാവും പരിവാരങ്ങളും..
മലിനജലം എന്ന് ഇവര്‍ വിളിക്കുന്ന
പനിനീരൊഴുകുന്ന നിറ്റായുടെ കുഴലുകളെ
ചുളിഞ്ഞ മുഖത്തോടെ നോക്കി നില്‍ക്കാറുള്ള
സംശയരോഗികളായ നാട്ടുപൂക്കളും
ആസ്മ, ക്യന്‍സര്‍ പോലുള്ള സുഖമുള്ള രോഗങ്ങളാല്‍
ധനികരായ മനുഷ്യകുഞ്ഞുങ്ങളും,
അനിവാച്യമായ ചൊറിച്ചിലും ദുര്‍ഗന്ധവും
അനുഭൂതി പകരുന്ന ഒരു കാതിക്കുടം രാത്രിയില്‍
അനാശാസ്യമായി യോഗം ചേര്‍ന്നു .

യഥാര്‍ഥത്തില്‍ ചാലക്കുടിപ്പുഴയിലെ മീനുകള്‍
വ്യക്തിപരമായ കാരണങ്ങളാല്‍
ആത്മഹത്യ ചെയ്യുന്നതാണ്.
നെല്‍കതിരുകളും ചെടികളുമൊക്കെ
തൊഴില്‍പരമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി
സ്വയം വന്ധീകരണം ചെയ്തതാണ്
കാതിക്കുടത്തുകാര്‍ ക്യാന്‍സര്‍ എന്നൊക്കെ
പറഞ്ഞു നടക്കുന്നത് വെറുതെ ജാടക്ക് വേണ്ടിയാണ്
കുഞ്ഞുങ്ങള്‍ ബാല്യം ഇഷ്ട്ടപ്പെടുന്നത് കൊണ്ട്
മന:പ്പൂര്‍വം സ്വയം വളര്‍ച്ച മുരടിപ്പിക്കുന്നതാണ്

നോക്കൂ നിറ്റാ...
നാളെ പ്രഭാതം വിടരുമ്പോള്‍ ഒരു പൂവുപോലും
വിടരാതിരിക്കാന്‍ ..
നിന്‍റെ ഇടത്തും വലത്തും ഞങ്ങള്‍ കൂട്ടിരിക്കാം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ