2013 നവംബർ 9, ശനിയാഴ്‌ച

വിശന്നപ്പോ സൈമണ്‍ ..



കള്ളും കഞ്ചാവുമടിച്ചു സദാ കിറുങ്ങി നടക്കുന്നതിനാല്‍ 
സൈമന്‍റെ അപ്പന്‍ വെറുമൊരു കോപ്പനായിരുന്നു. 
സൈമന്‍റെയും ആനി പെങ്ങളുടെയും വയറ്റിലെ
തീയണക്കാന്‍ ത്രേസ്യാമ്മ ഒരെയോരാടിനെ പട്ടിണിക്കിടും
തെക്കേലേം വടക്കേലേം
പടിഞ്ഞാറേലേം കിഴക്കേലേം
കഞ്ഞിക്കലങ്ങളുടെ അടിയൂറുന്നത്
ആടു വെറുതെ സ്വപ്നം കണ്ടു അയവിറക്കി കിടക്കും
കള്ളും കഞ്ചാവും തൊടാത്ത മണ്ണ്സാബുവിന്‍റെ
നാലിലെ കിങ്ങിണിയുടെ
നേം സ്ലിപ്പുകീറാത്ത
എട്ടിലെ റോഷന്‍റെ
സ്റ്റിക്കര്‍ പൊളിക്കാത്ത
പുതു മണം വറ്റിയ പുസ്തകങ്ങള്‍..
തൈപ്പു വിട്ട ..
പൂട പൊന്തിയ..
വെള്ള ബട്ടന്‍സുകള്‍ക്കിടയില്‍
ചുവന്ന ബട്ടന്‍ ചമ്മി ചിരിക്കുന്ന യൂണിഫോമുകളും
ഒപ്പിച്ചെടുക്കാന്‍
സൈമന്‍റെ അമ്മയെ കാലം പരിശീലിപ്പിച്ചു
സൈമന്‍റെ അപ്പനെ നേരെയാക്കാന്‍ നടത്തിയ ശ്രമങ്ങളില്‍
പൊട്ടാ ധ്യാന കേന്ദ്രത്തിലെ കുഴലു വളഞ്ഞു പോയതല്ലാതെ
സൈമന്‍റെ അപ്പന്‍ നേരയായില്ല
രാജുവിനും മെയ്‌സനും ടൂഷനുള്ളത് പോലെ
സൈമണ് ടൂഷനില്ലാത്തതിനാല്‍ സൈമണ്‍
പള്ളിപ്പറമ്പില്‍ ചുറ്റിക്കറങ്ങി
അന്തോണീസു പുണ്യാളന്‍ ഒപ്പീസ് കൊടുക്കുന്നുണ്ടോന്നു
ഇടയ്ക്കു ഇടയ്ക്കു ചെന്ന് നോക്കും..
ഒരു നരച്ച ബുധനാഴ്ച വൈകുന്നേരം
അന്തോണീസു പുണ്യാളന്‍ സൈമനെ മാടി വിളിച്ചു
സൈമണ്‍ അള്‍ത്താരക്കുമുന്നില്‍ മുട്ടേല് നിന്നു
മുന്നിലെ കാണിക്ക വഞ്ചിയേം അന്തോനീസു പുണ്യാളനേം
മാറി മാറി നോക്കീട്ടു ചോദിച്ചു
"പുണ്യാളന്‍ ചെട്ടിക്കാട്ടിലെ ഏറ്റവും വലിയ പണക്കാരനാനല്ലേ"
പുണ്യാളന്‍ ചിരിച്ചു ചിരിച്ചു..
കണ്ണാടിക്കൂടില്‍ തല കുത്തിചിരിച്ചു.
"സൈമാ നീ ഉടുപ്പ് വാങ്ങാനും വയറു നിറച്ചു ബിരിയാണി കഴിക്കാനും
ആവശ്യമുള്ള കാശേടുത്തോടാ മോനെ"
അന്തോണീസു പുണ്യാളന്‍ പറഞ്ഞു ..
സൈമണ്‍ സിനിമാ സ്റ്റയിലില്‍ ഈര്‍ക്കിലില്‍ ബബിള്‍ഗം കുത്തി
50..100....50 .....
അന്തോണീസു പുണ്യാളന്‍ ചിരിച്ചു..
സന്തോഷം കൊണ്ട് പൊട്ടി കരഞ്ഞു..
അതിനിടയില്‍ തോളില്‍ ഏതോ ഒരു കൈത്തലം അമര്‍ന്നു
അത് അന്തോണീസു പുണ്യാളന്‍റെ കൈയ്യായിരുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ